വിയന്ന: ആണവായുധ നിർമാണത്തിന് ഉപയോഗിക്കാവുന്ന തരത്തിലുള്ള യുറേനിയം സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ തങ്ങൾ നിർത്തിവച്ചിട്ടുണ്ടെന്ന ഇറാന്റെ അവകാശവാദം സ്ഥിരീകരിക്കാൻ സാധിക്കുന്നില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ).
ഇസ്രയേലും അമേരിക്കയും ചേർന്ന് ബോംബാക്രമണം നടത്തിയ ഇറാന്റെ രണ്ട് പ്രധാന ആണവനിലയങ്ങളിൽ പരിശോധന നടത്താൻ ഇറാൻ അനുമതി നൽകാത്തതിനാലാണ് ഇതെന്നും ഐക്യരാഷ്ട്ര സഭയുടെ ആണവ നിരീക്ഷക സംഘടന വ്യക്തമാക്കുന്നു. ഐഎഇഎയുടെ രഹസ്യ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ഇറാൻ ആണവനിലയങ്ങളിലെ നിലവിലെ യുറേനിയം ശേഖരത്തിന്റെ കൃത്യമായ അളവോ, അവ എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്നതു സംബന്ധിച്ചുള്ള വിവരങ്ങളോ തങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കുന്നില്ലെന്ന് അംഗരാജ്യങ്ങൾക്ക് അയച്ച റിപ്പോർട്ടിൽ പറയുന്നു. ആണവ പദ്ധതികളുടെ സുതാര്യത ഉറപ്പാക്കുന്നതിൽ നേരിടുന്ന ഈ തടസം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണു തങ്ങളുടെ ആണവപദ്ധതികളെന്നാണ് ഇറാന്റെ വാദം. എന്നാൽ, നിലവിലെ സുരക്ഷാഭീഷണികൾ കണക്കിലെടുത്ത് സാധാരണ രീതിയിലുള്ള പരിശോധനകൾ പ്രായോഗികമല്ലെന്നു ചൂണ്ടിക്കാട്ടി ഫെബ്രുവരി രണ്ടിന് ഇറാൻ ഐഎഇഎയ്ക്ക് കത്തയച്ചിരുന്നു.
ആക്രമണത്തിൽ കേടുപാടുകൾ സംഭവിക്കാത്ത ആണവനിലയങ്ങളിൽ കഴിഞ്ഞ ജൂണിനുശേഷം ഒരുതവണയെങ്കിലും പരിശോധന നടത്താൻ ഇറാൻ അനുമതി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
നിലവിൽ 60ശതമാനം വരെ ശുദ്ധീകരിച്ച 440.9 കിലോഗ്രാം യുറേനിയം ഇറാന്റെ കൈവശമുണ്ടെന്നാണ് ഐഎഇഎയുടെ കണക്ക്.
ആണവായുധ നിർമാണത്തിനാവശ്യമായ 90 ശതമാനം ശുദ്ധീകരണത്തിലേക്കെത്താൻ ഇറാന് ഇനി ചെറിയൊരു സാങ്കേതികഘട്ടം മാത്രമാണ് അവശേഷിക്കുന്നത്. ഇവ ഉപയോഗിച്ച് ഇറാന് പത്തോളം ആണവബോബുകൾ നിർമിക്കാൻ സാധിക്കുമെന്ന് ഐഎഇഎ മേധാവി റാഫേൽ ഗ്രോസി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.